വാക്കടയാളങ്ങൾ ................ എനിക്കത്രയും പ്രിയപ്പെട്ട കാടനക്കങ്ങളിൽ ചുമ്മാ നടക്കാൻ, ഇലമെത്തകളിൽ ഉറുമ്പനക്കം കാണാൻ , ചിതൽ തുരുത്തുകളിൽ കൈചേർത്തിരിക്കാൻ മുള കിലുക്കങ്ങളിൽ, പാറയൊഴുക്കുകളിൽ , കാൽ നനച്ചിരിക്കാൻ വിരിക്കാത്ത ദൂരത്തിനപ്പുറം നീ വന്നില്ല . ഇരുളായിരുന്നിട്ടും കൂരിരുളിനെ പ്രണയിച്ച കൂറ്റാക്കൂറ്റിരുട്ടിനോട് നീ പറഞ്ഞതാകട്ടെ വെളിച്ചമില്ലായ്മയുടെ കഥയും . നീയോളം നിവരുന്ന തീരമില്ലെന്ന മുദ്രകുത്തലിലാണ് നീയെന്നെ ഒടിച്ചുകുത്തിയത്. നീ നാട്ടിയ കൊടികളിലെല്ലാം ചുളിവു കുടഞ്ഞ വിഴുപ്പു മണ _ വുമായിരുന്നു. നീയണിയാത്ത നേരത്തിനൊക്കെയും മഞ്ഞളുരഞ്ഞ കറപ്പാടുണ്ടെന്ന വിഷമിറക്കലിലാണ് നീയെന്നെ തളചിട്ടതും ചേർത്തുവയ്ക്കലുകളെ വെറും വാക്കിലടയാളമായി തീർക്കാൻ മാത്രമാണല്ലോ നീ എന്നെ എന്നിൽ നിന്നും പറിച്ചെടുത്തതും